menu

ഹോമിലും ഫോമിലായി! കപ്പുയർത്തി, തല ഉയർത്തി കണ്ണൂരിന്റെ പോരാളികൾ

Activate your premium subscription today മനോരമ ലേഖകൻ Published: December 20, 2025 12:45 PM IST 1 minute Read Link Copied ഹോം ഗ്രൗണ്ടിൽ ജയിക്കാത്തവർ, വലിയ മാർജിനിൽ തോൽക്കുന്നവർ, ഗാരന്റിയില്ലാത്ത കളി.. സീസണിലുടനീളം കണ്ണൂർ വോറിയേഴ്സ് പഴിയേറെ കേട്ടു. സ്വന്തം മൈതാനത്തുനിന്ന് നിശ്ശബ്ദരായി മടങ്ങേണ്ടിവരുന്ന ആരാധകരെ കണ്ടു ചിലപ്പോഴെങ്കിലും അപമാനഭാരത്താൽ ടീമിനു തലകുനിക്കേണ്ടിവന്നു. അപ്പോഴൊക്കെയും ഹെഡ് കോച്ച് മാനുവൽ സാഞ്ചസ് ടീമിനോടു പറഞ്ഞു: ‘കഴിഞ്ഞതു കഴിഞ്ഞു. അതോർത്തു തല കുനിക്കാതെ അടുത്ത കളിയിലേക്കു തല ഉയർത്തി നോക്കൂ.’ കോച്ചിന്റെ വാക്കുകൾ ടീം അക്ഷരംപ്രതി അനുസരിച്ചു. കപ്പുയർത്തി അവർ തല ഉയർത്തിപ്പിടിച്ചു നിൽക്കുന്നു. കഴിഞ്ഞ സീസണിൽ പ്ലേ ഓഫിലെത്തിയിട്ടും ഫൈനലിൽ ഇടംപിടിക്കാൻ കഴിയാതിരുന്ന കണ്ണൂർ വോറിയേഴ്സ് കോച്ചിനെയും ടീമിനെയും അടിമുടി അഴിച്ചുപണിയുമെന്നു കടുത്ത ആരാധകർ പോലും പ്രതീക്ഷിച്ചിരുന്നു. പക്ഷേ, വലിയ വിജയങ്ങൾ മാസങ്ങൾ കൊണ്ടു നേടാൻ കഴിയുന്നതല്ലെന്നു ടീമിനും മാനജ്മെന്റിനും ഉറച്ച ബോധ്യമുണ്ടായിരുന്നു. സാഞ്ചസിനെയും ഒരുകൂട്ടം താരങ്ങളെയും അവർ ടീമിൽ നിലനിർത്തി. കരുത്തും ദൗർബല്യവും തിരിച്ചറിഞ്ഞ് പുതിയ താരങ്ങളെ ടീമിലെടുത്തു. സന്തുലിതമായ ടീമിനെ പടുത്തുയർത്തി. ഫുൾ സ്ക്വാഡിൽ 9 പേർ കണ്ണൂരിൽ നിന്നുള്ളവർ. ടീമിനെ വിജയങ്ങളിലേക്കുയർത്തിയ മുഹമ്മദ് സിനാൻ ഉൾപ്പെടെ കണ്ണൂർ താരങ്ങളെല്ലാം മികവു തെളിയിച്ചു. എവേ മത്സരങ്ങളിൽ മറ്റു ടീമുകൾ വെള്ളം കുടിച്ചപ്പോൾ കണ്ണൂരിന്റെ അനുഭവം വേറെയായിരുന്നു. എവേ മൈതാനങ്ങളിൽ നടന്ന ആദ്യ നാലു കളികളിൽ രണ്ടു വിജയവും രണ്ടു സമനിലകളുമായി ഉജ്വല പ്രകടനം. പക്ഷേ, സ്വന്തം മൈതാനത്തു മാത്രം കണക്കുകൂട്ടലുകളെല്ലാം പിഴച്ചു. 5 കളികളിൽ രണ്ടു തോൽവിയും 3 സമനിലയും. അടിച്ച ഗോളുകളെക്കാൾ വഴങ്ങിയ ഗോളുകൾ മുന്നിട്ടു നിന്നു. പക്ഷേ, ആത്മവീര്യം മാത്രം കണ്ണൂർ പണയംവച്ചില്ല. അവസാന എവേ മത്സരത്തിൽ കരുത്തരായ തൃശൂരിനെ അവരുടെ മൈതാനത്തു തോൽപിച്ച് സെമിയിൽ കയറി. കഴിഞ്ഞ സീസണിലെ ചാംപ്യൻ ടീം കാലിക്കറ്റ് എഫ്സി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തു നിൽക്കെയാണ് സെമിയിൽ അവരെ എതിരാളികളായി ലഭിച്ചത്. ഒട്ടും പതറാതെ കളിച്ചു. സിനാന്റെ ഗോളിൽ 1–0നു കാലിക്കറ്റിനെ കീഴടക്കി ഫൈനലിൽ കയറി. ഫൈനലിൽ തൃശൂരിനെതിരെയും 1–0 വിജയം. കണ്ണൂരിന്റെ നയം പഴയതു തന്നെ: ആത്മവീര്യമാണ് വിജയമന്ത്രം. അതു വിജയം സമ്മാനിച്ചു, കപ്പും.

കപ്പടിച്ച് കണ്ണൂർ സ്ക്വാ‍ഡ്, വിജയഗോൾ നേടിയത് അസിയർ ഗോമസ്, കണ്ണൂരിന്റെ ആദ്യ കിരീടം

Activate your premium subscription today എസ്.പി. ശരത് Published: December 20, 2025 12:43 PM IST 1 minute Read Link Copied സൂപ്പർ ലീഗ് കേരള ഫൈനൽ: കണ്ണൂർ വോറിയേഴ്സ് –1, തൃശൂർ മാജിക് എഫ്സി –0 കണ്ണൂർ ∙ സൂപ്പർ ലീഗ് കേരള ഫുട്ബോൾ ഫൈനലിൽ കണ്ണൂർ വോറിയേഴ്സ് എഫ്സിയുടെ വടക്കൻ വീരഗാഥ. തൃശൂർ മാജിക് എഫ്സിയെ 1–0നു തോൽപിച്ച് കണ്ണൂർ കന്നിക്കിരീടം പിടിച്ചു. 18-ാം മിനിറ്റിൽ പെനൽറ്റിയിലൂടെ അസിയർ ഗോമസ് കണ്ണൂരിന്റെ വിജയഗോൾ നേടി. കപ്പ് കൊതിച്ചെത്തിയ തൃശൂർ മാജിക് എഫ്സിയുടെ മോഹക്കപ്പൽ കണ്ണൂരിന്റെ പ്രതിരോധത്തിട്ടയിൽ ഇടിച്ചു മുങ്ങി. ആദ്യ പകുതിയിലെ അധിക സമയത്തു സച്ചിൻ സുനിൽ ചുവപ്പു കാർഡ് കണ്ടു പുറത്തായതോടെ  പത്തു പേരായി ചുരുങ്ങിയിട്ടും  രണ്ടാം പകുതി മുഴുവൻ തൃശൂരിനെ ഗോൾ മടക്കാൻ അനുവദിക്കാതെ പിടിച്ചുകെട്ടിയിട്ടാണു കണ്ണൂർ കിരീടം സ്വന്തമാക്കിയത്.  ‌‌‌ അങ്കത്തട്ട് കണ്ണൂരിന്റേതാണെങ്കിലും ആദ്യം ആയുധമെടുത്തതു തൃശൂർ. കിക്കോഫിൽ നിന്നു ലഭിച്ച പന്തുമായി കണ്ണൂരിന്റെ ബോക്സിലേക്കു പാഞ്ഞുകയറിയ മാർക്കസ് ജോസഫ് ഗോൾകീപ്പർ അൽക്കേഷ് രാജിന് അരികിലെത്തി ഷൂട്ട് ചെയ്തു. പന്തു പുറത്തേക്കു പോയ ശേഷമാണു കണ്ണൂരിനു ശ്വാസം അകത്തേക്കു കയറിയത്. മുന്നറിയിപ്പു മനസ്സിലാക്കി കണ്ണൂർ തന്ത്രം തിരിച്ചുവച്ചു. ലാ ലിഗയിലെ അനുഭവസമ്പത്തുമായി അസിയർ ഗോമസ് തൃശൂരിന്റെ ബോക്സിലേക്കു പടനയിച്ചു. മൂന്നാം മിനിറ്റിൽ തന്നെ അവർക്ക് ആദ്യ ഗോളവസരം. 11–ാം മിനിറ്റിൽ ഓവർഹെഡ് ലോങ് ബോൾ നവീൻ കൃഷ്ണ മാർക്കസിനു മറിച്ചു. ബോക്സിനരികിലേക്ക് ഓടിയെത്തി മാർക്കസ് തൊടുത്ത ഷോട്ട് ഗോൾകീപ്പർ പിടിച്ച് കണ്ണൂരിനെ രക്ഷിച്ചു. 16–ാം മിനിറ്റിലായിരുന്നു കളിയിലെ വഴിത്തിരിവ്. തൃശൂരിന്റെ ബോക്സിൽ പെനൽറ്റി ഏരിയയ്ക്കു മുന്നിലെ കൂട്ടപ്പൊരിച്ചിലിനിടെ ഗോൾകീപ്പർ കമാലുദ്ദീനെ നിഷ്പ്രഭനാക്കി അസിയർ ഗോമസിന്റെ ഹെഡർ. രക്ഷകനായി ഓടിയെത്തിയ തേജസ് കൃഷ്ണ തട്ടിയകറ്റുമ്പോൾ പന്തു കയ്യിൽത്തട്ടി. ഹാൻഡ്ബോൾ വിളിച്ചു കണ്ണൂർ താരങ്ങൾ ബഹളമുയർത്തി. ഒന്നര മിനിറ്റോളം നീണ്ട ആശയക്കുഴപ്പങ്ങൾക്കിടെ റഫറി പെനൽറ്റി വിധിച്ചു. കിക്കെടുത്തതു ഗോമസ് തന്നെ. ഗോമസിന്റെ പനേങ്ക കിക്ക് കമാലുദ്ദീനെ കീഴടക്കി വലയുടെ നടുവിൽ. 18–ാം മിനിറ്റിൽ കണ്ണൂർ 1–0നു മുന്നിൽ. അപ്രതീക്ഷിത അടിയിൽ തൃശൂർ പതറിപ്പോയി. തുടർച്ചയായ അവസരങ്ങളുടെ പെരുമഴ കണ്ണൂരിനുമുന്നിൽ പെയ്യുന്നതാണു പിന്നീടു കണ്ടത്. ഇതിനിടെ സച്ചിൻ സുനിലും മനോജ് കണ്ണൻ സ്വാമിയും മഞ്ഞക്കാർഡുകൾ കണ്ടു. ആദ്യപകുതി തീരാനൊരുങ്ങവേ കെവിൻ പടിയ്യയെ അലസമായി വീഴ്ത്തിയ സച്ചിൻ സുനിലിനു രണ്ടാം മഞ്ഞക്കാർഡും മാർച്ചിങ് ഓർഡറും. സച്ചിൻ ചുവപ്പു കാർഡ് കണ്ടു പുറത്തായതോടെ കാൽലക്ഷത്തിലേറെ കാണികൾ നിറഞ്ഞ ഗാലറി നിശ്ശബ്ദം. ഏകപക്ഷീയമായി മുന്നേറിയ കണ്ണൂർ കളി കളഞ്ഞുകുളിച്ച മട്ടായി. പത്തുപേരായി ചുരുങ്ങിയ ആതിഥേയരെ അനായാസം കീഴടക്കാമെന്നു കരുതിയാണു രണ്ടാം പകുതിയിൽ തൃശൂർ ഇറങ്ങിയതെങ്കിലും പ്രതീക്ഷ തെറ്റി. കണ്ണൂരിന്റെ മുഴുവൻ താരങ്ങളും പ്രതിരോധ ചുമതല ഏറ്റെടുത്തു. 70–ാം മിനിറ്റിൽ തൃശൂരിനു വേണ്ടി കെവിൻ പടിയ്യയെടുത്ത ഫ്രീകിക്ക് ക്യാപ്റ്റൻ മെയിൽസൺ ആൽവസ് ഹെഡ് ചെയ്തു വലയിലാക്കിയെങ്കിലും ഓഫ്സൈഡിൽ കുരുങ്ങി. കളി കൂടുതൽ പരുക്കനായി. സൈഡ് ലൈനിനു പുറത്തെ തർക്കത്തിന്റെ പേരിൽ കണ്ണൂരിന്റെ പരിശീലകൻ സാഞ്ചസിനും തൃശൂരിന്റെ സപ്പോർട്ടിങ് സ്റ്റാഫിനും റെഡ് കാർഡ് കിട്ടി. 90+1 മിനിറ്റിൽ കോർണർ കിക്കിൽ നിന്നു ലഭിച്ച അവസരവും തൃശൂരിനു മുതലാക്കാനായില്ല.  സീസണിൽ ഒരുവട്ടം പോലും ഹോം ഗ്രൗണ്ടിൽ ജയിക്കാൻ കഴിയാതിരുന്ന കണ്ണൂർ അവസാന മത്സരത്തിൽ  ആരാധകർക്കു മടക്കിനൽകിയതു സൂപ്പർലീഗിലെ കന്നിക്കിരീടം.

സ്വന്തം മണ്ണിൽ തൃശൂരിനെ വീഴ്ത്തി; സൂപ്പർ ലീഗ് കേരള ജേതാക്കളായി കണ്ണൂർ വാരിയേഴ്‌സ് (1–0)

Activate your premium subscription today മനോരമ ലേഖകൻ Published: December 19, 2025 10:32 PM IST 1 minute Read Link Copied കണ്ണൂർ വാരിയേഴ്‌സ് എഫ്സി - 1 തൃശൂർ മാജിക് എഫ്സി - 0 കണ്ണൂർ∙  സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണിൽ കണ്ണൂർ വാരിയേഴ്‌സ് എഫ്സി ജേതാക്കള്‍. ജവഹർ സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ സ്വന്തം നാട്ടുകാരുടെ മുന്നിലാണ് കണ്ണൂർ കിരീടമുയർത്തിയത്. ഫൈനലില്‍ തൃശൂർ മാജിക് എഫ് സിയെ ഏകപക്ഷീയമായ ഒരുഗോളിന് തോൽപ്പിച്ചാണ് കണ്ണൂരിന്റെ കന്നിക്കിരീട നേട്ടം. ഒന്നാം പകുതിയിൽ പെനാൽറ്റിയിലൂടെ അസിയർ ഗോമസാണ് വിജയഗോൾ നേടിയത്. കണ്ണൂർ പരിശീലകൻ മാനുവൽ സാഞ്ചസ്, പ്രതിരോധക്കാരൻ സച്ചിൻ സുനിൽ എന്നിവർ ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയ മത്സരമാണ് കണ്ണൂർ പൊരുതി ജയിച്ചത്. പതിനെട്ടാം മിനിറ്റിലാണ്  നാടകീയ സംഭവങ്ങൾക്കൊടുവിൽ കണ്ണൂരിന്റെ വിജയഗോൾ. സിനാൻ വലതു വിങിൽ നിന്ന് ഉയർത്തി നൽകിയ ക്രോസ് അസിയർ ഗോമസ് ഹെഡ് ചെയ്തത് ക്രോസ് ബാറിൽ തട്ടി പോസ്റ്റിലേക്ക് കയറുകയായിരുന്നു. ഗോൾലൈനിൽ ക്ലിയർ ചെയ്യാൻ എത്തിയ തൃശൂരിന്റെ തേജസ്‌ കൃഷ്ണയുടെ കയ്യിലാണ് പന്ത് പതിച്ചത്. ചർച്ചകൾക്ക് ശേഷം റഫറി വെങ്കിടേശ് പെനാൽറ്റി വിധിച്ചു. കിക്കെടുത്ത അസിയർ ഗോമസിന് പിഴച്ചില്ല (1-0). സ്പാനിഷ് താരം ഈ സീസണിൽ നേടുന്ന മൂന്നാമത്തെ ഗോൾ. ഇരുപത്തിയഞ്ചാം മിനിറ്റിൽ കണ്ണൂരിന് ലീഡ് ഉയർത്താൻ അവസരമൊത്തു. എന്നാൽ ഷിജിന്റെ ഷോട്ട് പുറത്തേക്ക് പോയി. മുപ്പത്തിമൂന്നാം മിനിറ്റിൽ തൃശൂർ സമനില ഗോളിന് അടുത്തെത്തി. ഗോളി മാത്രം മുന്നിൽ നിൽക്കെ തേജസ്‌ കൃഷ്ണയെടുത്ത ഷോട്ട് ഗ്യാലറിയിലേക്കാണ് പോയത്. ഒന്നാം പകുതിയുടെ ഇഞ്ചറി സമയത്ത് രണ്ടാം മഞ്ഞക്കാർഡ് കണ്ട കണ്ണൂരിന്റെ അണ്ടർ 23 താരം സച്ചിൻ സുനിൽ ചുവപ്പ് വാങ്ങി കളംവിട്ടു. കണ്ണൂരിന്റെ എസ് മനോജിനും തൃശൂരിന്റെ മാർക്കസ് ജോസഫിനും ആദ്യപകുതിയിൽ റഫറി മഞ്ഞക്കാർഡ് നൽകി. പത്തുപേരായി ചുരുങ്ങിയ കണ്ണൂർ രണ്ടാംപകുതിയുടെ തുടക്കത്തിൽ സന്ദീപിനെ കളത്തിലിറക്കി. തൃശൂർ ഇവാൻ മാർക്കോവിച്ചിനും അവസരം നൽകി. കളി ഒരുമണിക്കൂർ പിന്നിട്ടപ്പോൾ കണ്ണൂർ അബ്ദുൽ കരീം സാമ്പിനെയും തൃശൂർ ഫൈസൽ അലി, അഫ്സൽ എന്നിവരെയും കൊണ്ടുവന്നു. എഴുപതാം മിനിറ്റിൽ തൃശൂർ ക്യാപ്റ്റൻ മെയിൽസൺ ആൽവസ് കണ്ണൂർ വലയിൽ പന്തെത്തിച്ചെങ്കിലും ഓഫ്‌സൈഡ് കൊടി പൊങ്ങി. എൺപതാം മിനിറ്റിൽ മെയിൽസൺ കോർണറിന് തലവെച്ചത് ക്രോസ് ബാറിൽ തട്ടിത്തെറിച്ചു. എൺപത്തിയാറാം മിനിറ്റിൽ റഫറിയുമായി വാക്കുപോരിൽ ഏർപ്പെട്ട കണ്ണൂർ പരിശീലകൻ മാനുവൽ സഞ്ചസിനും ചുവപ്പ് കാർഡ് ലഭിച്ചു. ലീഗ് റൗണ്ടിൽ 10 കളികളിൽ 13 പോയന്റ് നേടി നാലാം സ്ഥാനക്കാരായാണ് കണ്ണൂർ അവസാന നാലിൽ ഇടം നേടിയത്. തുടർന്ന് സെമിയിലും ഫൈനലിലും അവിസ്മരണീയ പ്രകടനം പുറത്തെടുത്താണ് അവർ കിരീടമുയർത്തിയത്. 25550 കാണികൾ ഫൈനൽ മത്സരത്തിന് സാക്ഷിയാവാൻ ഗ്യാലറിയിലെത്തി.