menu

സ്വന്തം മണ്ണിൽ തൃശൂരിനെ വീഴ്ത്തി; സൂപ്പർ ലീഗ് കേരള ജേതാക്കളായി കണ്ണൂർ വാരിയേഴ്‌സ് (1–0)

Activate your premium subscription today മനോരമ ലേഖകൻ Published: December 19, 2025 10:32 PM IST 1 minute Read Link Copied കണ്ണൂർ വാരിയേഴ്‌സ് എഫ്സി - 1 തൃശൂർ മാജിക് എഫ്സി - 0 കണ്ണൂർ∙  സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണിൽ കണ്ണൂർ വാരിയേഴ്‌സ് എഫ്സി ജേതാക്കള്‍. ജവഹർ സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ സ്വന്തം നാട്ടുകാരുടെ മുന്നിലാണ് കണ്ണൂർ കിരീടമുയർത്തിയത്. ഫൈനലില്‍ തൃശൂർ മാജിക് എഫ് സിയെ ഏകപക്ഷീയമായ ഒരുഗോളിന് തോൽപ്പിച്ചാണ് കണ്ണൂരിന്റെ കന്നിക്കിരീട നേട്ടം. ഒന്നാം പകുതിയിൽ പെനാൽറ്റിയിലൂടെ അസിയർ ഗോമസാണ് വിജയഗോൾ നേടിയത്. കണ്ണൂർ പരിശീലകൻ മാനുവൽ സാഞ്ചസ്, പ്രതിരോധക്കാരൻ സച്ചിൻ സുനിൽ എന്നിവർ ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയ മത്സരമാണ് കണ്ണൂർ പൊരുതി ജയിച്ചത്. പതിനെട്ടാം മിനിറ്റിലാണ്  നാടകീയ സംഭവങ്ങൾക്കൊടുവിൽ കണ്ണൂരിന്റെ വിജയഗോൾ. സിനാൻ വലതു വിങിൽ നിന്ന് ഉയർത്തി നൽകിയ ക്രോസ് അസിയർ ഗോമസ് ഹെഡ് ചെയ്തത് ക്രോസ് ബാറിൽ തട്ടി പോസ്റ്റിലേക്ക് കയറുകയായിരുന്നു. ഗോൾലൈനിൽ ക്ലിയർ ചെയ്യാൻ എത്തിയ തൃശൂരിന്റെ തേജസ്‌ കൃഷ്ണയുടെ കയ്യിലാണ് പന്ത് പതിച്ചത്. ചർച്ചകൾക്ക് ശേഷം റഫറി വെങ്കിടേശ് പെനാൽറ്റി വിധിച്ചു. കിക്കെടുത്ത അസിയർ ഗോമസിന് പിഴച്ചില്ല (1-0). സ്പാനിഷ് താരം ഈ സീസണിൽ നേടുന്ന മൂന്നാമത്തെ ഗോൾ. ഇരുപത്തിയഞ്ചാം മിനിറ്റിൽ കണ്ണൂരിന് ലീഡ് ഉയർത്താൻ അവസരമൊത്തു. എന്നാൽ ഷിജിന്റെ ഷോട്ട് പുറത്തേക്ക് പോയി. മുപ്പത്തിമൂന്നാം മിനിറ്റിൽ തൃശൂർ സമനില ഗോളിന് അടുത്തെത്തി. ഗോളി മാത്രം മുന്നിൽ നിൽക്കെ തേജസ്‌ കൃഷ്ണയെടുത്ത ഷോട്ട് ഗ്യാലറിയിലേക്കാണ് പോയത്. ഒന്നാം പകുതിയുടെ ഇഞ്ചറി സമയത്ത് രണ്ടാം മഞ്ഞക്കാർഡ് കണ്ട കണ്ണൂരിന്റെ അണ്ടർ 23 താരം സച്ചിൻ സുനിൽ ചുവപ്പ് വാങ്ങി കളംവിട്ടു. കണ്ണൂരിന്റെ എസ് മനോജിനും തൃശൂരിന്റെ മാർക്കസ് ജോസഫിനും ആദ്യപകുതിയിൽ റഫറി മഞ്ഞക്കാർഡ് നൽകി. പത്തുപേരായി ചുരുങ്ങിയ കണ്ണൂർ രണ്ടാംപകുതിയുടെ തുടക്കത്തിൽ സന്ദീപിനെ കളത്തിലിറക്കി. തൃശൂർ ഇവാൻ മാർക്കോവിച്ചിനും അവസരം നൽകി. കളി ഒരുമണിക്കൂർ പിന്നിട്ടപ്പോൾ കണ്ണൂർ അബ്ദുൽ കരീം സാമ്പിനെയും തൃശൂർ ഫൈസൽ അലി, അഫ്സൽ എന്നിവരെയും കൊണ്ടുവന്നു. എഴുപതാം മിനിറ്റിൽ തൃശൂർ ക്യാപ്റ്റൻ മെയിൽസൺ ആൽവസ് കണ്ണൂർ വലയിൽ പന്തെത്തിച്ചെങ്കിലും ഓഫ്‌സൈഡ് കൊടി പൊങ്ങി. എൺപതാം മിനിറ്റിൽ മെയിൽസൺ കോർണറിന് തലവെച്ചത് ക്രോസ് ബാറിൽ തട്ടിത്തെറിച്ചു. എൺപത്തിയാറാം മിനിറ്റിൽ റഫറിയുമായി വാക്കുപോരിൽ ഏർപ്പെട്ട കണ്ണൂർ പരിശീലകൻ മാനുവൽ സഞ്ചസിനും ചുവപ്പ് കാർഡ് ലഭിച്ചു. ലീഗ് റൗണ്ടിൽ 10 കളികളിൽ 13 പോയന്റ് നേടി നാലാം സ്ഥാനക്കാരായാണ് കണ്ണൂർ അവസാന നാലിൽ ഇടം നേടിയത്. തുടർന്ന് സെമിയിലും ഫൈനലിലും അവിസ്മരണീയ പ്രകടനം പുറത്തെടുത്താണ് അവർ കിരീടമുയർത്തിയത്. 25550 കാണികൾ ഫൈനൽ മത്സരത്തിന് സാക്ഷിയാവാൻ ഗ്യാലറിയിലെത്തി.

സൂപ്പർ ലീഗ് കേരള ഫുട്‌ബോൾ; കപ്പടിച്ച് കണ്ണൂർ, ഫൈനലിൽ തൃശ്ശൂരിനെ കീഴടക്കി

കണ്ണൂർ: സൂപ്പർ ലീഗ് കേരള ഫുട്‌ബോൾ രണ്ടാം സീസണിൽ കിരീടത്തിൽ മുത്തമിട്ട് കണ്ണൂർ വാരിയേഴ്സ്. ഫൈനലിൽ തൃശ്ശൂർ മാജിക് എഫ്‌സിയെ കണ്ണൂർ കീഴടക്കി. എതിരില്ലാത്ത ഒരു ഗോളിനാണ് ജയം. കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ കിരീടത്തിനായി ആക്രമണ ശൈലിയിലാണ് ഇരുടീമുകളും പന്തുതട്ടിയത്. ആദ്യ മിനിറ്റുകളിൽ തന്നെ നിരവധി മുന്നേറ്റങ്ങളുണ്ടായി. 18-ാം മിനിറ്റിൽ തന്നുെ കണ്ണൂർ മുന്നിലെത്തി. പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് അസിയർ ഗോമസാണ് കണ്ണൂരിന് ലീഡ് സമ്മാനിച്ചത്. തിരിച്ചടിക്കാൻ തൃശ്ശൂർ മുന്നേറ്റം നടത്തിയെങ്കിലും സാധിച്ചില്ല. ആദ്യ പകുതി മുന്നിട്ടുനിന്ന കണ്ണൂർ രണ്ടാം പകുതിയിലും പ്രതിരോധം കടുപ്പിച്ചു. ചുവപ്പ് കാർഡ് കിട്ടി പത്ത് പേരായി കളിച്ചാണ് കണ്ണൂർ രണ്ടാം പകുതിയിൽ പ്രതിരോധിച്ചത്. തൃശ്ശൂർ എത്ര ശ്രമിച്ചിട്ടും കണ്ണൂരിന്റെ പ്രതിരോധം ഭേദിക്കാനായില്ല. ആദ്യ സീസണിലെ ചാമ്പ്യന്മാരും ഇത്തവണ പോയിന്റ് നിലയിൽ ഒന്നാംസ്ഥാനക്കാരുമായ കാലിക്കറ്റ് എഫ്‌സിയെ സെമിഫൈനലിൽ എതിരില്ലാത്ത ഒരുഗോളിന് തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് കണ്ണൂർ ഫൈനലിലെത്തിയത്. ഹോം ഗ്രൗണ്ട് എന്ന മുൻതൂക്കവും കണ്ണൂരിന് അനുകൂലമായി. കണ്ണൂർ വാരിയേഴ്സിനെതിരെ സൂപ്പർ ലീഗിൽ തൃശ്ശൂർ മാജിക് എഫ്സിക്ക് ഇതുവരെ ജയിക്കാൻ സാധിച്ചിട്ടില്ല. രണ്ടാം സീസണിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ ഒരുമത്സരം സമനിലയിലായി. മറ്റൊന്ന് കണ്ണൂർ വാരിയേഴ്സ് വിജയിച്ചു. Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കണ്ണൂരങ്കം! സൂപ്പർ ലീഗ് കേരള ഫൈനലിൽ കണ്ണൂർ വോറിയേഴ്സ് Vs തൃശൂർ മാജിക് എഫ്സി

Activate your premium subscription today എസ്.പി. ശരത് Published: December 19, 2025 10:49 AM IST 2 minute Read Link Copied സൂപ്പർ ലീഗ് കേരള ഫൈനൽ കണ്ണൂരിൽ ഇന്നു രാത്രി 7.30ന് കണ്ണൂർ ∙ ഇരുതല മൂർച്ചയുള്ള പോർച്ച‍ുരിക വീശുന്ന കണ്ണൂർ വോറിയേഴ്സ്, കടുകട്ടി പ്രതിരോധത്തിന്റെ പരിചമറയുമായി തൃശൂർ മാജിക് എഫ്സി. സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ ഇന്ന് ആവേശം ചിതറുന്ന ഫൈനൽ പോരാട്ടം. കണ്ണൂർ ജവാഹർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ രാത്രി 7.30ന് ആണു കിക്കോഫ്. ക്യാപ്റ്റൻ മെയിൽസൺ ആൽവസ് നയിക്കുന്ന പ്രതിരോധനിരയുടെ കരുത്തിൽ ടൂർണമെന്റിൽ ഏറ്റവും കുറവു ഗോളുകൾ വഴങ്ങിയ ടീമെന്ന ഖ്യാതിയുമായാണു തൃശൂരിന്റെ വരവ്. നിലവിലെ ജേതാക്കളും പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരുമായ കാലിക്കറ്റ് എഫ്സിയെ പോർവീര്യമെന്ന തന്ത്രത്തിലൂടെ മറികടന്നാണു കണ്ണൂരിന്റെ ഫൈനൽ പ്രവേശം. തന്ത്രവും മന്ത്രവും തമ്മിലെ അങ്കത്തിൽ ജേതാക്കളാകുന്നവർക്ക് ഒരു കോടി രൂപയാണു പ്രൈസ് മണി. സീസണിൽ മുൻപു രണ്ടുവട്ടം കണ്ണൂരും തൃശൂരും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ഒരു വിജയവും ഒരു സമനിലയുമായി കണ്ണൂരിനായിരുന്നു മുൻതൂക്കം. ആദ്യ മത്സരം 1–1 സമനിലയായി. സെമിയുറപ്പിച്ച ശേഷം പ്രധാന താരങ്ങളെ പുറത്തിരുത്തി തൃശൂർ രണ്ടാം മത്സരത്തിനിറങ്ങിയപ്പോൾ 2–0നു കണ്ണൂർ അനായാസ വിജയം നേടി. പക്ഷേ, കളിച്ച 11 മത്സരങ്ങളിൽ 6 വിജയവും 2 സമനിലയുമടക്കം പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തു തുടരുന്ന തൃശൂർ സെമിയിലെത്തിയതും മലപ്പുറത്തെ 3–1നു തോൽപിച്ചു ഫൈനലിൽ കയറിയതും ആധികാരികമായാണ്. എന്നാൽ, കണ്ണൂരിന്റെ വരവ് നൂൽപാലത്തിലൂടെയായിരുന്നു. ഹോം ഗ്രൗണ്ടിലെ അവസാന രണ്ടു കളികളിലും തോൽവി. ആകെ 5 ഹോം മത്സരങ്ങളിൽ 3 തോൽവിയും രണ്ടു സമനിലയും. അവസാന ലീഗ് മത്സരത്തിൽ തൃശൂരിനെ 2–0നു തോൽപിച്ച് സെമിയിൽ കടന്നു. എതിരാളികളായി ലഭിച്ചതു കഴിഞ്ഞ സീസണിലെ ജേതാക്കളും പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരുമായ മലപ്പുറത്തെ. 1–0നു ചാംപ്യൻമാരെ തകർത്തുവിട്ട് വിമർശകരുടെ വായ് പൂട്ടിക്കെട്ടിയാണു കണ്ണൂർ ഫൈനലിലെത്തിയത്. സ്റ്റേഡിയത്തിലേക്ക് ഇന്നു വൈകിട്ട് 5 മുതൽ കാണികളെ പ്രവേശിപ്പിക്കും. രണ്ടു സെമികളിൽ മാത്രം 40,000ലേറെ പേർ കളികണ്ടിരുന്നതായി എസ്എൽകെ സിഇഒ മാത്യു ജോസഫ് പറഞ്ഞു. കണ്ണൂർ വോറിയേഴ്സ് കരുത്ത്: ജയിച്ചാലും തോറ്റാലും ‘അഗ്രസീവ് ഫുട്ബോൾ’ വിട്ടൊരു കളിയില്ല. 14 ഗോളുമായി ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഗോളടിച്ച ടീമുകളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തുണ്ടെന്നതു പോലെ ഗോൾഷോട്ടുകളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തും കണ്ണൂരുണ്ട്. 133 ഷോട്ടുകളുതിർത്ത കണ്ണൂരിനു മുന്നിൽ 145 ഷോട്ടുകളോടെ മലപ്പുറം മാത്രമേയുള്ളൂ. ഗോളവസരങ്ങളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനവും കണ്ണൂരിനാണ്. 89 അവസരങ്ങൾ സൃഷ്ടിച്ചു. ക്രോസുകളുടെ എണ്ണത്തിലും ഒന്നാംസ്ഥാനം കണ്ണൂരിനാണ്. പ്രതികൂല സാഹചര്യങ്ങളിലും വീണുപോയാലും തളരാതെ എഴുന്നേറ്റു പോരാട്ടം തുടരാനുള്ള വീര്യം സീസണിലുടനീളം അവരെ തുണച്ചിട്ടുണ്ട്. സെമി ബർത്ത് പോലും അങ്ങനെ നേടിയെടുത്ത അവസരമാണ്. ദൗർബല്യം: ഹോം ഗ്രൗണ്ടിലെ മോശം പ്രകടനമാണു കണ്ണൂരിനെ അലട്ടുന്നത്. എവേ മത്സരങ്ങളിൽ തോൽവി അറിയാതെ കുതിച്ചെങ്കിലും ഹോം ഗ്രൗണ്ടിലെ അവസാന 5 കളികളിൽ 3 തോൽവിയും 2 സമനിലയുമാണു ഫലം. അതിൽ തിരുവനന്തപുരം കൊമ്പൻസിനെതിരെ 3–1നും ഫോഴ്സ കൊച്ചിക്കെതിരെ 4–1നും കനത്ത തോൽവി വഴങ്ങേണ്ടിവന്നു. ടൂർണമെന്റിൽ അടിച്ചതിനെക്കാൾ കൂടുതൽ ഗോൾ വഴങ്ങേണ്ടി വന്ന ടീം എന്ന പോരായ്മയുമുണ്ട്. 14 ഗോളടിച്ചപ്പോൾ 15 എണ്ണം വഴങ്ങി. ഹോം മത്സരങ്ങളിൽ പ്രതിരോധ നിര ഇടിഞ്ഞുവീഴുന്നതു വലിയ തലവേദനയാണ്. തൃശൂർ മാജിക് എഫ്സി കരുത്ത്: ഉള്ളിൽ ഒളിപ്പിച്ചതെന്ത‍ാണെന്ന് മത്സരത്തിനു തൊട്ടുമുൻപേ അറിയാൻ കഴിയൂ. ആദ്യ 5 മത്സരങ്ങൾക്കു ശേഷം ബെഞ്ചിലായിരുന്ന സ്റ്റാർ സ്ട്രൈക്കർ മാർക്കസ് ജോസഫിനെ ടീം പിന്നീടിറക്കിയതു സെമിയിലാണ്! കുന്തമുനയായ ഇവാൻ മാർക്കോവിച്ചിനെയും കോച്ച് ആന്ദ്രേ ചെർണിഷോവ് പല മത്സരങ്ങളിലും ഒളിപ്പിച്ചുവച്ചു. ഇവരെല്ലാം ഒത്തുചേർന്ന ലൈനപ് ഇന്ന് ആദ്യ ഇലവനിലിറങ്ങിയാൽ തൃശൂരിനെ പിടിച്ചുകെട്ടാൻ ബുദ്ധിമുട്ടാകും. ക്യാപ്റ്റൻ മെയിൽസൺ ആൽവസ് നയിക്കുന്ന പ്രതിരോധനിര 11 കളികളിൽ 8 ഗോളുകൾ മാത്രമേ ഇതുവരെ വഴങ്ങിയിട്ടുള്ളൂ. ഗോളടിച്ചില്ലെങ്കിലും ഗോൾ വഴങ്ങരുതെന്നതായിരുന്നു ടീമിന്റെ ആപ്തവാക്യം. വിജയകരമായി പൂർത്തിയാക്കിയ പാസുകളുടെ എണ്ണമെ‍ടുത്താൽ 3309 പാസോടെ തൃശൂര‍ാണു മുന്നിൽ. ദൗർബല്യം: ഗോൾ വഴങ്ങുന്നതിലെ പിശുക്ക് ഗോളടിക്കുന്നതിലും പ്രകടം. സെമിയിൽ ഇടംപിടിച്ച നാലു ടീമുകളിൽ ഏറ്റവും കുറവു ഗോളുകൾ നേടിയതു തൃശൂരാണ്. 11 കളികളിൽ 11 ഗോളുകളാണു തൃശൂർ നേടിയത്. കണ്ണൂർ 14 ഗോളുകൾ നേടിയിട്ടുണ്ട്. തുടക്കത്തിൽ തന്നെ ഗോൾ നേടുക, അതു   പ്രതിരോധിക്കുക എന്നതായിരുന്നു പല കളികളില‍ും   ടീമിന്റെ സ്ട്രാറ്റജി.

വിജയങ്ങളിലെ അഞ്ചേരിച്ചിരി! സൂപ്പർ ലീഗ് കേരളയിൽ തുടർച്ചയായ രണ്ടാം ഫൈനലിന് ഒരുങ്ങി ജോപോൾ അഞ്ചേരി

എസ്.പി. ശരത് Published: December 18, 2025 09:15 AM IST Updated: December 18, 2025 11:46 AM IST 1 minute Read Link Copied തൃശൂർ ∙ ഇരുപതു പേരും അറുപതു സ്വഭാവവുമുള്ള ചെറുപ്പക്കാരുടെ സംഘത്തെ ഒത്തിണക്കമേറിയ സ്ക്വാഡ് ആക്കി മാറ്റാൻ പരിശീലകർ അനുഭവിക്കുന്ന കഷ്ടപ്പാട് ജോപോൾ അഞ്ചേരിയെ എന്നും അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. കളിക്കാരനെന്ന നിലയിലെ രാജ്യാന്തര കരിയർ അവസാനിപ്പിച്ച സമയത്തു കോച്ചിങ്ങിലേക്കില്ലെന്നു തീരുമാനിച്ചതും അതുകൊണ്ടാണ്. പക്ഷേ, 20 വർഷം പിന്നിടുമ്പോൾ അഞ്ചേരി ഇതാ സൂപ്പർലീഗ് കേരളയുടെ രണ്ടു സീസണിലും ഫൈനലിൽ ഇടംപിടിച്ച സൂപ്പർ കോച്ച് ആയി മാറിയിരിക്കുന്നു. കഴിഞ്ഞ സീസണിൽ ഫോഴ്സ കൊച്ചിയും ഈ സീസണിൽ തൃശൂർ മാജിക് എഫ്സിയും ഫൈനലിസ്റ്റ് ആയപ്പോൾ അഞ്ചേരി അസിസ്റ്റന്റ് കോച്ച് ആയി കൂടെയുണ്ട്. ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻസി അടക്കം രാജ്യാന്തര കരിയറിലെ തിളക്കമേറിയ നേട്ടങ്ങൾ സ്വന്തമാക്കിയ ജോപോൾ അഞ്ചേരി 2005 സീസണിനൊടുവിലാണു വിരമിച്ചത്. ഇനിയെന്ത് എന്ന ചോദ്യത്തിനു കോച്ചിങ് എന്ന ഉത്തരം നൽകാൻ ഒരിക്കലും ആലോചിച്ചിരുന്നില്ല. പിന്നീടെന്തു സംഭവിച്ചുവെന്ന് അഞ്ചേരി തന്നെ പറയും. 'മോഹൻ ബഗാനിൽ നിന്നു വിരമിക്കുന്ന കാലത്ത് പരിശീലകനാകാനൊന്നും തീരുമാനിച്ചിട്ടില്ല. പരിശീലകരുടെ ബുദ്ധിമുട്ട് ഒക്കെ അടുത്തു നിന്നു കണ്ടിട്ടുള്ളതാണല്ലോ. പി.കെ.ബാനർജിയും സയ്യിദ് നയിമുദീനുമൊക്കെ പെട്ടിരുന്ന പാടറിയാം. ടീമിനെ കൊണ്ടുനടക്കൽ തീരെ എളുപ്പമല്ല. പക്ഷേ, 2008ൽ തൃശൂരിൽ പരിശീലകൻ ഗബ്രിയേൽ സർ സി ലൈസൻസ് കോച്ചിങ്ങിനു വേണ്ട പരിശീലന ക്യാംപിലേക്ക് എന്നെയും ഐ.എം.വിജയനെയും വിളിച്ചു വരുത്തി. സി ലൈസൻസ് നേടിക്കഴിഞ്ഞ് ഞങ്ങൾ ബി ലൈസൻസും ഒന്നിച്ചെടുത്തു. വിജയൻ ആ വഴിക്കു തിരിഞ്ഞില്ലെങ്കിലും ഞാൻ മുന്നോട്ടുപോകാൻ തീരുമാനിച്ചു’– അഞ്ചേരി പറയുന്നു. ഈഗിൾ എഫ്സി കോച്ചായി തിരഞ്ഞെടുക്കപ്പെട്ടതോടെ അഞ്ചേരിയുടെ കരിയർ വഴിത്തിരിവിലെത്തി. അണ്ടർ 13,14 ഇന്ത്യൻ ടീമുകളുടെ അസി.കോച്ച് ആയും തിരഞ്ഞെടുക്കപ്പെട്ടു. മോഹൻ ബഗാൻ അക്കാദമിയിലേക്കു വിളിവന്നത് 2015ൽ. കോവിഡ് കാലം വരെ അതു തുടർന്നു. കോവിഡ് കാലത്തെ ഇടവേളയിലാണ് എ ലൈസൻസ് എടുക്കാൻ തീരുമാനിച്ചത്. ലൈസൻസ് നേടിക്കഴിഞ്ഞപ്പോൾ ഫോഴ്സ കൊച്ചിയിലേക്കു വിളി വന്നു. പോർച്ചുഗീസ് കോച്ച് മാരിയോ ലിമോസിനു കീഴിലായിരുന്നു ആദ്യ അവസരം. പ്രഫഷനൽ മികവാർജിക്കാൻ അദ്ദേഹത്തിനൊപ്പമുള്ള ഒരുവർഷം തുണയായി. ടീം ഫൈനലിൽ എത്തിയതിനു പിന്നാലെ തൃശൂർ മാജിക് എഫ്സിയിലേക്കു വിളിവന്നു. ഹെഡ് കോച്ച് ആന്ദ്രേ ചെർണിഷോവിനൊപ്പം ടീമിനെ ഒരുക്കി. കളിക്കാരനായിരുന്ന സമയത്തെ അനുഭവസമ്പത്ത് പരിശീലനത്തിൽ തുണയായി. ഓരോരുത്തരുടെയും കരുത്തും ദൗർബല്യവും തിരിച്ചറിഞ്ഞു പാകപ്പെടുത്തി. കളിച്ചിരുന്ന കാലത്തെ അതേ അഗ്രസീവ് ശൈലി പരിശീലകനായപ്പോഴും തുടരാൻ കഴിഞ്ഞത് അഞ്ചേരിയെ വിജയദാഹിയായ പരിശീലകനാക്കി മാറ്റുന്നു.